Sunday, January 24, 2016

പട്ടിണിയായ മനുഷ്യാ
നീ പുസ്തകം കയ്യിലെടുത്തോളൂ
പുത്തനൊരായുധമാണ് നിനക്കത്
പുസ്തകം കയ്യിലെടുത്തോളൂ
വിഖ്യാതനായ ജർമ്മൻ നാടകകൃത്തും സംവിധായകനും കവിയുമായ ബ്രത്തോൾഡ്ബ്രത്തിന്റെ പ്രശസ്തമായ വരികളാണിത്.

മനസ്സിനും ആത്മാവിനുമുള്ള ഭക്ഷണമാണ് വായന. കുമാരനാശാൻ, വള്ളത്തോൾ, അയ്യപ്പപണിക്കർ, ബഷീർ, ഉറൂബ്, .വി.വിജയൻ, വികെഎൻ, മാധവികുട്ടിഅങ്ങനെ മലയാളത്തിനു എഴുത്തിലൂടെ സുകൃതം പകർന്നവർ  നിരവധി.

''വായിച്ചാൽ  വളരും, വായിച്ചില്ലെങ്കിലും വളരും...
വായിച്ചാൽ  വിളയും, വായിച്ചില്ലെങ്കിൽ  വളയും
കുഞ്ഞുണ്ണിമാഷിന്റെ വരികൾ  ഒരോർമ്മക്കുറിപ്പായി നമുക്ക് ചുറ്റുമുണ്ട്.

സ്വാമി വിവേകാനന്ദനൊരിക്കൽ  ഒരു ഓപ്പറേഷനു വിധേയനാവേണ്ടിവന്നപ്പോൾ  ഡോക്ടറോടു ഒരു പുസ്തകം ആവശ്യപ്പെട്ടു
ദേഹം കീറിമുറിക്കുന്നതിനു മുമ്പ് വേദന അറിയാതിരിക്കാനുള്ള  കുത്തിവെപ്പിനു പകരമാണത്രേ പുസ്തകം
ഓപ്പറേഷൻ  കഴിഞ്ഞതും വായന പൂർത്തിയാക്കി ചെറു പുഞ്ചിരിയോടെ അദ്ദേഹം പുസ്തകം മടക്കിവെച്ചു. ഏകാഗ്രമായ വായനക്കിടയിൽ  വേദന അദ്ദേഹം അറിഞ്ഞതേയില്ലെന്ന് സാരം.
വിവേകാനന്ദൻറെ  ഏകാഗ്രതയെക്കുറിച്ചു പറയുന്ന കഥയാണിത്
ഒരിക്കൽ, ലൈബ്രറിയിൽ  പുസ്തകങ്ങളെടുത്ത് ഓരോ പേജും വെറുതെ മറിച്ചുനോക്കി തിരികെ വെയ്ക്കുന്ന സ്വാമി വിവേകാനന്ദനോട്  ഒരാൾ  ചോദിച്ചു: ‘നിങ്ങൾ  എന്താണ് ഓരോ പുസ്തകവും ഇങ്ങനെ മറിച്ചുനോക്കുന്നത്? ഇതിൽ  കാണാൻ  ചിത്രങ്ങളൊന്നും ഇല്ലല്ലോ?
അപ്പോൾ  വിവേകാനന്ദൻ  പുസ്തകത്തിലെ വരികൾ  അയാൾക്ക്  പറഞ്ഞുകൊടുത്തത്രെ.

പ്രശസ്ത ഇംഗ്ളീഷ് ചിന്തകനും, രാഷ്ട്രതന്ത്രജ്ഞനും, ശാസ്ത്രജ്ഞനും, എഴുത്തുകാരനും, നിയമപണ്ഡിതനും, ശാസ്ത്രീയരീതിയുടെ ഉപജ്ഞാതാവുമായ ഫ്രാൻസിസ് ബേക്കൺ പറയുന്നത് ചില പുസ്തകങ്ങൾ രുചിച്ചു നോക്കേണ്ടവയും ചിലത് വിഴുങ്ങേണ്ടതും, അപൂർവ്വം ചിലത് ചവച്ചരച്ച് ദഹിപ്പിക്കേണ്ടതുമാണ് എന്നാണ്. വായനയും ഇങ്ങനെയാണ്. ഒറ്റ വായന, ആവർത്തിച്ചുള്ള വായന, ഗാഢമായ വായന.
കാഴ്ച്ചകൾക്കപ്പുറത്തേയ്ക്ക് നൈൽ  നദിയുടെ സൗന്ദര്യം പോലും പുസ്തക വായനയിലൂടെ മാത്രമേ അനുഭവിക്കാനാകൂ. അതുകൊണ്ടാണ് പുസ്തകങ്ങൾ അക്ഷയമായ ഭക്ഷണമാകുന്നത്

വായന മനുഷ്യനെ പൂർണ്ണനാക്കുന്നു. അറിവു പകരുന്നതിനോടൊപ്പം തന്നെ, നമ്മുടെ സംസ്കാരത്തെ തിരിച്ചറിയാനും വായന സഹായിക്കുന്നുനോവലുകൾ, ചെറുകഥകൾ, ജീവചരിത്രങ്ങൾ, ആത്മകഥകൾ,ശാസ്ത്രഗ്രന്ഥങ്ങൾ, സഞ്ചാരസാഹിത്യം, മറ്റുഭാഷകളിലെ സാഹിത്യസൃഷ്ടികൾ തുടങ്ങിയവ ഭക്ഷണം പോലെ തന്നെ മനുഷ്യന്റെ അറിവിന് ആരോഗ്യം നൽകുന്നതാണ്
യു ഇയെ സംബന്ധിച്ചിടത്തോളം വിജ്ഞാനത്തിന്റെ നാഴികക്കല്ലാണ് 2016. നിരവധി രാജ്യാന്തരപുസ്തകമേളകളിലൂടെ ലോകത്തിന്റെ സാഹിത്യഭൂപടത്തിൽ പ്രത്യേക സ്ഥാനം നേടിയ യുഎഇ 2016 വായനാ വർഷമായി ആചരിക്കുകയാണ്. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം അറിവിന്റെയും സംസ്കാരത്തിന്റെയും  ആഗോള തലസ്ഥാനമെന്ന പദവി ഉറപ്പാക്കുകയാണ് യുഎഇ.   ബൗദ്ധിക-ശാസ്ത്ര-ഗവേഷണ മേഖലകളിൽ കഴിവുറ്റ പ്രതിഭകൾ ഉണ്ടാവുന്നതിന് പുതുതലമുറ വായനയുടെ പ്രാധാന്യം  അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ് ദീർഘവീക്ഷണത്തോടെയാണ് ഭരണാധികാരികളുടെ തീരുമാനം. കുട്ടികൾക്കൊപ്പമിരുന്ന് വായിക്കാനായി മാതാപിതാക്കൾ സമയം നീക്കി വയ്ക്കണമെന്ന് ഭരണാധികാരികൾ ജനങ്ങൾക്ക്  നിർദ്ദേശം നൽകിയിട്ടുണ്ട്.

വായനവർഷാചരണത്തിന്റെ ഭാഗമായി വിവിധ വിഭാഗങ്ങൾ വ്യത്യസ്തങ്ങളായ പരിപാടികൾക്ക് രൂപം നൽകിക്കഴിഞ്ഞു. തടവുകാർക്കിടയിൽ വായനയുടെ സന്ദേശമെത്തിക്കാനാണ് അബുദാബി പോലീസിന്റെ തീരുമാനം
പല ഭാഷകളിലെ പുസ്തകങ്ങൾ ശേഖരിച്ച് അവ തടവുകാർക്ക് വായിക്കാനായി നൽകും. 'യുഎഇ വായിക്കുന്നു' (UAE Reads) എന്ന പേരിൽ ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുറന്നാണ് ദേശീയ മാധ്യമ കൗൺസിൽ ഉദ്യമത്തിൽ പങ്കാളികളാകുന്നത്. അക്കൗണ്ടിൽ വായനയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്യാൻ പൊതുജനങ്ങൾക്ക് അവസരവും  ഉണ്ടായിരിക്കും

പുതിയ സിദ്ധാന്തങ്ങളും ചുറ്റുമുള്ള മാറ്റങ്ങളും അറിയുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം വായനയാണ്വായനയുടെ പ്രാധാന്യം കുറഞ്ഞുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ വരും തലമുറയുടെ  സാംസ്കാരിക ഉന്നമനത്തിന് ഇത്തരം നീക്കങ്ങൾ ഉപകാരപ്പെടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വായനയില്ലാതെ ഒരു രാജ്യമോ അവിടുത്തെ ജനതയോ അഭിവൃദ്ധിപ്പെടില്ല. ഭാവിയില്‍ രാജ്യത്തെ നയിക്കാനുള്ള ശാസ്ത്രജ്ഞരും ഗവേഷകരും മറ്റിടങ്ങളില്‍ നിന്നും വരേണ്ടി വരില്ല. 

വായനയോടുള്ള താല്‍പ്പര്യവും വിജ്ഞാനത്തോടുള്ള അഭിനിവേശവും അടിത്തറയാക്കി പുതുതലമുറയെ വാര്‍ത്തെടുക്കണമെന്ന് യുഎഇ വൈസ് പ്രസിഡന്‌റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന് റാഷിദ് അല്‍ മക്തൂം ട്വിറ്റര്‍ സന്ദേശത്തിലൂടെ നമ്മെ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.

2016  യുഎഇ വായനാ വർഷമായി ആചരിക്കുമ്പോൾ, രാജ്യത്തോടൊപ്പം നമ്മുടെ പ്രവാസ എഴുത്തുകാരും അതിരറ്റ ആഹ്ലാദത്തിലാണ്. മനുഷ്യന്റെ ഉൽപ്പത്തി മുതൽ  തുടങ്ങുന്നതാണ് പ്രവാസ ചരിത്രവും. ഗൾഫ്  രാജ്യങ്ങളിലേയ്ക്കുള്ള മലയാളിയുടെ കുടിയേറ്റം അറുപതുകളുടെ മധ്യേ ആണ് ആരംഭിച്ചത്. മരുഭൂമിയോട് മല്ലിട്ട് ജീവിതം കെട്ടിപ്പൊക്കുന്നതിനിടയിൽ  സ്വന്തം കലയും സാഹിത്യവുമെല്ലാം പ്രിയപ്പെട്ടവർക്കായി മാറ്റിവെച്ചു. പിന്നീട് 1975 കാലഘട്ടത്തിലാണ് യുഎഇയിൽ  മലയാളസാഹിത്യ പ്രവർത്തനങ്ങൾക്ക്  തുടക്കമാകുന്നത്. ഭാഷയുടെ വർത്തമാനകാലത്തിൽ  മലയാളഭാഷാ സാഹിത്യത്തെ  സമ്പന്നമാക്കുന്നത് പ്രവാസികളാണ് എന്നകാര്യത്തിൽ  സംശയമില്ല.
ഇന്ന്, മാതൃഭാഷയെ സ്നേഹിക്കാൻ  മടിക്കുന്ന ഒരു സമൂഹത്തോടൊപ്പമാണ് അതിസൂക്ഷ്മമായ നമ്മുടെ സഞ്ചാരം. അതുകൊണ്ടുതന്നെ ഭാഷയുടെ നിലനിൽപ്പിനെ പറ്റി ചിന്തിക്കാൻ  വായനാവര്‍ഷം അവസരമൊരുക്കട്ടെ.

വായിക്കാനാരുമില്ലെങ്കില്‍
എനിക്ക് എഴുതാന്‍ സാധ്യമല്ല.
ഇത് ചുംബനം പോലെയാണ്
ഒറ്റയ്ക്ക് ചെയ്യാന്‍ സാധ്യമല്ല. (ജോണ്‍ ചീവര്‍)
  …………………………………..

Saturday, January 16, 2016

അതിസുന്ദരിയാണ് എന്‌റെ അമ്മ

പ്രപഞ്ചത്തോളം വലിപ്പമുള്ള സ്നേഹത്തിനെ
ഒറ്റവാക്കിൽ  പറയാൻ  ഞാൻ  തിരഞ്ഞടുക്കുക അമ്മ എന്നാണ്.
ഓർക്കുമ്പൊഴേ ഒരു നിറവാണ്...
നെഞ്ചിനുള്ളിൽ  ഒരു പിടച്ചിലാണ്.
കാണാതാകുന്നതിൻറെ  വേവലാതിയാണ്.
എങ്കിലും ഒരു ഉൾബലമായി, ശാന്ത സാന്നിധ്യമായി ഒപ്പമുണ്ട്.
വരണ്ട ഭൂമിയിൽ  തണലുകളില്ലാത്ത ഇടങ്ങളിൽ 
അപരിചിത വഴികളിലൂടെ ജീവിതം നീങ്ങുമ്പോൾ 
കരുത്തും, താങ്ങുമാണ് അമ്മ.

ഓർമ്മകളിലേക്ക് മടങ്ങുമ്പോൾ,
മുട്ടോളമുള്ള മുടിപിന്നി, റബർബാന്റിട്ട്, വലിയ പൊട്ടുതൊട്ട്,
കരിമഷിയെഴുതിയ ഒരു സുന്ദര രൂപം എന്നിൽ  തെളിയാറുണ്ട്.
അമ്മയുടെ പ്രണയകാലത്തെക്കുറിച്ച് ചോദിക്കുമ്പോൾ 
ആ കവിളുകൾ തുടുക്കുന്നതും, കുഴിഞ്ഞ കണ്ണുകളിൽ
നക്ഷത്രം ചിമ്മുന്നതും ആശ്ചര്യത്തോടെ ഞാൻ  നോക്കി നിന്നിട്ടുമുണ്ട്.

സമൂഹവും ബന്ധുക്കളും പലവിധത്തിൽ അപമാനിച്ചപ്പോഴും
മക്കളെ നെഞ്ചോട്ചേർത്ത് കൂരയ്ക്കുള്ളിൽ സുരക്ഷിതത്വം ഒരുക്കി.
അമ്മയൊരു നഴ്സ് ആയിരുന്നു.
അമ്മയുടെ കാരുണ്യമനസ്സിന് ചേരുന്നൊരു ജോലി.
എല്ലാ നഴ്സുമാരും ഇന്നും എനിക്ക് മാലാഖമാരായി തീർന്നത്
അമ്മ പഠിപ്പിച്ച പാഠങ്ങളിലൂടെയായിരുന്നു.

ഒരിക്കൽപോലും മനസ്സുതുറന്ന് ചിരിച്ചോ, ഭക്ഷണം കഴിച്ചോ കണ്ടിട്ടില്ല .
ഓരോ തരി പൊന്നുണ്ടാക്കി അമ്മ സൂക്ഷിക്കും.
അമ്മ പിശുക്കിയാണെന്ന് ഞങ്ങൾ എപ്പോഴും പറയുമായിരുന്നു.
പിണങ്ങാനും ഇണങ്ങാനും അമ്മയോളം കഴിവ്
ഈ ലോകത്ത് മറ്റാർക്കും ഇല്ലെന്നാണ് എന്റെ വിശ്വാസം.

അമ്മയുടെ ഹൃദയവാൽവിന് പ്രശ്നങ്ങളുണ്ടെന്ന് അറിയാമായിരുന്നിട്ടും
അമ്മയെകൊണ്ട് ഭാരിച്ച ജോലികൾ ചെയ്യിച്ച എന്റെ ചെറുപ്പകാലം
ഇന്നെന്നെ വല്ലാതെ നോവിക്കുന്നുണ്ട്.
വിവാഹിതയായി തിരിയ്ക്കുമ്പോൾ അമ്മ തേങ്ങുന്നത് കണ്ടു.
അമ്മയുടെ ഭാഷയിൽ ''നീ അങ്ങ് ഏഴ് കടലിനും അപ്പുറമല്ലേ.
എങ്ങിനാ ഒന്ന് കാണാ. എങ്ങിനാ എന്റെ മുത്തേ നിന്നെയൊന്ന് തൊടാ''.
അമ്മയ്ക്ക് പരിഭവമാണ്.

തലച്ചോറിലേയ്ക്കുള്ള രക്തം കട്ടപിടിക്കും വരെ
അതിസുന്ദരിയായിരുന്നു എന്റെ അമ്മ.
നാലു വർഷങ്ങൾക്ക്മുമ്പ് സ്ട്രോക്ക് വന്നതോടെ അമ്മയുടെ ഓട്ടം നിന്നു.
ഏറെ കാലമായി മൗനത്തിലായിരുന്നു.
ശ്വാസനാളവും, അന്നനാളവും കുടലുകളും മനസും കത്തിയെരിയുന്നത്രേ.
മക്കളെ വളർത്തി വലുതാക്കിയപ്പോഴേക്കും
ആ നിർവൃതി കരിഞ്ഞുതീരുന്നു.
പ്രപഞ്ചത്തോളം വലിപ്പമുള്ള ആ രണ്ടക്ഷരം.


Tuesday, January 5, 2016

ചുഴി

''എത്രയലിഞ്ഞാലും
നിനക്കീ സങ്കടകടലിലെ
തിരമാലകളെണ്ണാനാകില്ല'''

ഞാനാ സങ്കടകടലിലെ
ഉപ്പാണ് പെണ്ണേ

''ഭൂതകാലത്തേയ്ക്ക് തള്ളിയിട്ടുള്ള
നിൻറെയീ കൊലച്ചിരിയുണ്ടല്ലോ
നൽകുന്നുണ്ടുഞാൻ മറുപടി''

Monday, January 4, 2016

ബിഗ് സല്യൂട്ട്



















ഒറ്റവരിയില്‍
കുറിച്ചിടാനാവില്ല
പ്രിയപ്പെട്ടവനേ
പൊട്ടിച്ചിതറിയ
നിന്‍െറ ഉടല്‍
അവശേഷിപ്പിനെ..
ഞങ്ങളുടെ സ്വപ്നങ്ങള്‍ക്കായി
ഉറക്കമിളച്ച രാത്രികളില്‍
തോക്കുകള്‍ തീ തുപ്പുന്ന
നിമിഷങ്ങളില്‍
ഗ്രനേഡുകൾ ചീളുകള്‍
പൊഴിച്ചപ്പോള്‍
മരണം മുന്നിലേക്കടുത്തപ്പോള്‍
നീ എന്താണ് ഓര്‍ത്തത്...
ആള്‍ക്കൂട്ടത്തില്‍
ഒരന്യയേപ്പോല്‍
മരണവണ്ടിക്കുപിന്നാലെ
ഞാന്‍ വരും
കഴിഞ്ഞ അവധിക്ക് വന്ന്
മടങ്ങുമ്പോള്‍
നീയേകിയ  ഉമ്മകള്‍
കുഞ്ഞിന്‍െറ ചുണ്ടില്‍ നിന്നും
വായിച്ചെടുക്കും.
ഒറ്റപ്പെട്ടൊരു ദ്വീപായി
ഭാര്യ ജനക്കൂട്ടത്തിന്
നടുവില്‍ നില്‍ക്കുന്നത്
കാണുന്നുവോ..?
രാജ്യം മുഴുവന്‍ നിന്‍െറ
കബന്ധത്തില്‍ ചുംബിക്കുമ്പോള്‍
നിരഞ്ജന്‍ നീ
വെറുമൊരു പേര് മാത്രമല്ല

Sunday, January 3, 2016

സാജിതയുടെ ഓർമ്മ പുതുക്കൽ

മേടപ്പൊന്നണിയും കൊന്ന പൂക്കണിയായ്...പീലിക്കാവുകളിൽ താലപ്പൂപൊലിയായ്...
ഫെയ്‌സ്ബുക്കിൽ  സാജിത അൻവറിന്‌റെ മംഗ്ലീഷിലുള്ള മെസ്സേജ്.

കുറേനേരം  ഞാനത് അത്ര ഗൗനിച്ചില്ല. വീണ്ടും എടിയേ എന്നുള്ള നിരന്തരമെസേജുകൾ.
ഈ പെണ്ണിനിത് എന്തിന്‌റെ കേടാവോ.

ആ പറയേടാ....റിപ്ലെ.

''എടീ നീ വല്ല്യ ബുജി ലുക്കായല്ലോ...നിനക്കോർമ്മയുണ്ടോ മണിത്തറ സ്‌കൂളിലെ നമ്മുടെ രണ്ടാം ബെഞ്ച്''

അയ്യേ... എന്നു ഞാൻ.

''അതെന്താ രണ്ടാം ബെഞ്ച് അത്ര മോശം ബെഞ്ചാണോ എന്ന് സാജിത.''

അതല്ലടാ...നീ പറയൂ ഓർമ്മകൾ. ഞാൻ  എഴുതാം.

''ങേ...നീ അപ്പോ എഴുത്തും തുടങ്ങിയോ''

പോടീ

''എന്നാ നമ്മുടെ ഓർമ്മകളെല്ലാം ഞാൻ  പറയാം. എന്‌റേയും പേരു ചേർത്ത്
നീ എഴുതുമോ ഹ ഹ ഹ''  സാജിതയുടെ ചിരി.

എന്തൊരു അട്ടഹാസം ഈ പെണ്ണിന്.

''എന്നേം നാലാള് അറിയട്ടെ. നമ്മൾ  ഡാൻസ്  പഠിച്ചത്. സെലക്ഷൻ  കിട്ടി. പക്ഷെ സ്‌കൂളിന്‌റെ പരിമിതി. കുറച്ച്‌പേരെ മാത്രം ഡാൻസിനെടുത്തു. അതിൽ  തൊലിവെളുപ്പുള്ള ഉമ വി ശങ്കർ  മാത്രം കളിച്ചു. നമ്മൾ  പിണങ്ങി മാറിനിന്നു. ഉച്ചയ്ക്ക് സബ്രജില്ല കഴിക്കാറുള്ളത് ഓർക്കുന്നോ. 50 പൈസയ്ക്ക് പകുതി. 1 രൂപയ്ക്ക് മുഴുവൻ. ഏറ്റവും നല്ല കാലം എന്നുതോന്നാം. എന്നാലും ശപിക്കപ്പെട്ട നാളുകളായിരുന്നു ആ ദിനങ്ങൾ''.

ഇവളെന്തായീ ഉദ്ദേശിക്കുന്നത്.

''എന്തായാലും ദുബായ് വന്നാൽ  ഉറപ്പായും കാണണംട്ടാ''.

ഓക്കെ ഡാ. ഞാനതങ്ങ് അവസാനിപ്പിച്ചു.

സാജിത അൻവർ  എന്‌റെ സ്‌കൂൾ സഹപാഠിയാണ്. സഹപാഠിയെന്നാൽ ഏഴാം തരം വരെ പാട്ടിലും ഡാൻസിലും പഠിത്തത്തിലും(പഠിത്തത്തിൽ എന്നുള്ളത് ഒരു ആലങ്കാരികതയ്ക്കുവേണ്ടി പറഞ്ഞെന്നു മാത്രം) ഒപ്പംകൂടിയവൾ. കഥപറയാനും സൊറ പറയാനും ഒപ്പം കൂടിയവൾ. ഏറെക്കാലത്തോളം സാജിതയെന്ന ചിത്രം ജീവിതത്തിൽ  മറന്നേപോയിരുന്നു. പ്രവാസജീവിതം നയിക്കാൻ  തുടങ്ങിയതോടെ ചില പഴയ സൗഹൃദങ്ങൾ പുതുക്കി. അങ്ങിനെ വീണ്ടും ഞങ്ങൾ  പഴയ ചങ്ങാതിമാരായിമാറി.

(പഴയതൊങ്ങും അങ്ങിനെ ഓർത്തുവെയ്ക്കാൻ  ശ്രമിക്കാറില്ല. മധുരതരമായ ഓർമ്മകളെക്കാൾ  മറ്റുപലതിനുമാണല്ലോ മനുഷ്യമനസ്സിൽ  മുൻഗണന. അതുകൊണ്ടാകണം സ്‌കൂൾ   കാലയളവിലെ സുഹൃത്തുക്കൾ  എന്തെങ്കിലും ഓർമ്മകളുമായി എത്തിയാൽ  അവരെ ആട്ടിപ്പായിക്കുന്നത് എന്‌റെയൊരു ശീലമായിരിക്കുന്നു).

Monday, December 28, 2015

പ്രാണൻ

എന്‌റെ കണ്ണീരുകൊണ്ട്
നിന്‌റെ കാൽ കഴുകുമൊരുനാൾ
ഒരു യവനശിൽപം പോൽ
നീയരുകിൽ  നിൽക്കുമ്പോൾ

നഗ്നമായ ഉടലുകളിലെ
സത്യമായ സ്ത്രീയും
പുരുഷനും മാത്രം
പ്രണയിക്കപ്പെടട്ടെ

Tuesday, November 17, 2015

അവൾ














പ്രണയങ്ങളുടെ മർമ്മരങ്ങളും
വ്യഥകളുടെ
വിട്ടകലാത്ത നിഴലുകളും
മുളപൊട്ടുന്ന
ഏകാന്തതയാണവൾ
കൂടെ നിൽക്കാൻ
കണ്ടുകൊണ്ടിരിക്കാൻ
സ്നേഹിക്കാൻ  സ്നേഹിക്കപ്പെടാൻ
ഉയിരിൽ നിന്നുമുള്ള
അഗാധമായ വാഞ്ഛയുള്ളവൾ
കാമത്തെ ആവാഹിക്കാനവൾക്കിഷ്ടം
പ്രണയം രതിയിലേയ്ക്ക്
വഴിമാറുന്നിടത്തുവെച്ച്
അവളിലെ അവൾ  ഉണരും.
സ്നേഹമില്ലാത്ത കാമം അവൾ  വെറുക്കും.
തൃഷ്ണ അവൾക്കൊരു
തടാകം പോലെയാണ്.
ഓളങ്ങളിൽ  അലയടിച്ച് തോണി പോലെ
അവളിലെ വികാരം
അണച്ചുകൊണ്ടേയിരിക്കും.
ഓളങ്ങൾ  ശാന്തമായി
നിശ്ചലമായൊരു തടാകം പോലെ അവൾ.
ചെറിയൊരു കാറ്റുവീശിയാൽ,
ഒരു മഴത്തുള്ളി നെറുകയിൽ  പതിച്ചാൽ,
ചിലനേരം ഒറ്റക്കിരുന്നാൽ,
ഒരു പൂവു ചൂടിയാൽ,
ഇടവഴിയിലൂടെയല്പ്പം നടന്നാൽ,
ഒരു പ്രിയമിത്രത്തെ കണ്ടാൽ,
അവൾ  പ്രകൃതിയാകും.
ഒന്നിനോടൊന്ന് ചേർന്ന്
കിടക്കുന്ന പ്രകൃതി.

Friday, November 13, 2015

ആരാധന

ആഴിപോൽ  കിടക്കുന്നു
എനിക്ക് നിന്നോടുള്ള ആരാധന
നിന്‌റെ വാത്സല്യം
ആഴിയും ലയിപ്പിക്കും
ഹൃദയഭാരം ബാക്കിവെച്ച്...

ഗുൽമോഹർ പൂക്കുമ്പോൾ

ഗുൽമോഹർ  പൂക്കുകയാണ്
കത്തിക്കാളുന്ന വേനലിൽ കുളിർമ്മയായ്
ഗുൽമോഹർ  പൂക്കുകയാണ്
നിന്‌റെ വിളിയൊച്ചകളിൽ
ചോരതൂവുന്ന പാതികൂമ്പിയ
കണ്‍പീലികളിൽ
എന്‌റെ മോഹങ്ങൾ  കോർത്ത്
ഗുൽമോഹർ  പൂക്കുകയാണ്
വാക്കുകൾകൊണ്ട്
മുറിവേൽക്കാതിരിക്കാൻ
മൗനം കൊണ്ട്
പൊതിഞ്ഞു വെയ്ക്കട്ടെ
മോഹങ്ങളത്രയും

രതി

നാഭിയിൽ  നിന്നും
പൊക്കിൾ ചുഴിയിലൂടെ
ഹൃദയഭിത്തിയിലേയ്‌ക്കൊരു
പ്രണയപ്രവാഹത്തിലൊരിക്കൽ
ഇടം ചെവിക്കുടയ്ക്കു
പിറകിലെ കറുത്തമറുക്
ഒരായിരമായിരമാവർത്തി
അമർത്തി ചുംബിച്ച
പാതിരാ നേരങ്ങള്‍...

Wednesday, November 11, 2015

വിശപ്പിൻറെ ഭൂപടം

വിശപ്പ് ഒരു രാഷ്ട്രമാണ്
ഭൂഖണ്ഡങ്ങളോളും പരന്നുകിടക്കുമത്.
ചേരികൾ  വിശപ്പിൻറെ
ദ്വീപുകളെന്ന് പറഞ്ഞു കൊണ്ട്
നഗരത്തിലെ ഷോപ്പിങ്ങ് മാളിൽ  നിന്നും
ഇറങ്ങുമ്പോൾ 
ചുളുങ്ങിയ രണ്ടു കൂപ്പ് കൈകൾ 
എന്നെത്തേടി വരുന്നു.
വിശപ്പിൻറെ  ആഗോള വ്യാപനത്തിൻറെ 
പരിഹാര സെമിനാറിൽ  ഹാളിൽ 
ഫ്രൈഡ്‌  ചിക്കൻറെ 
നഗ്ന തുടകൾ  നിരന്നിരിക്കുന്നു.
വിശപ്പിൻറെ  നിറമെന്താണെന്ന് 
ചോദിക്കുന്നവരോട്
വിശപ്പിനാൽ  ചുവന്ന പോയ 
തെരുവിലെ പെണ്ണ്
കറുപ്പ് നിറമെന്നുത്തരം പറയും.
വയറ്റിൽ  വിശപ്പിൻറെ
അണുവിസ്ഫോടനം നടക്കുമ്പോൾ
പുക്കിളിനുതാഴെ 
അടിപ്പാവാടയുടെ ചരട്
വല്ലാതെ മുറുകുമ്പോള്
ബീജവാഹകനുമുമ്പിൽ  
മാനം പണയം വെക്കുമ്പോൾ 
വിശപ്പിന് 
ചുവപ്പ് നിറമെന്ന് വരച്ചിടാം.
വിശപ്പിനുമാത്രമായി 
ഒരു ഭാഷ രൂപം കൊള്ളുന്നിടത്ത്
ദാരിദ്ര്യത്തിൻറെ  വ്യാകരണം
വിശപ്പിൻറെ  രാഷ്ടീയത്തെ നിർമ്മിക്കുന്നു.
വയനാടെന്നോ, സിറിയയെന്നോ,
നൈജീരിയയെന്നോ വ്യത്യസ്ഥപ്പെടാതെ
വിശപ്പ് ഒരു ആഗോള ഗ്രാമമാകുന്നു.
വിശന്നിട്ട് ചെരുപ്പ് തിന്നവനെ
കല്ലെറിഞ്ഞ കവി
തെരുവിൽ  വിശപ്പിൻറെ ദേവനാകുന്നു
മതവും, ജാതിയും, നിറവും,
ലിംഗവ്യത്യാസവുമില്ലാതെ
അടിവയറ്റിൽ  നിന്നും ഒരു കത്തൽ 
ഉടലിലേക്കൊരു ഭൂപടം വരച്ചിടും....
പകരം വെക്കാനൊന്നുമില്ലാത്ത
അതിനെ നാം മറ്റെന്തു പേരു വിളിക്കും.  


Sunday, November 8, 2015

വേനൽ മഴ













ഓർമ്മകൾ
ജനാലയാണെന്ന്
നിനച്ചിരിക്കുമ്പോഴാണ്
എന്നിലേക്ക് പെയ്യുന്നത്.
ജനലിൽ  വിരിച്ചിട്ട കർട്ടനിൽ 
ഒരു കാറ്റൊളിച്ചിരിപ്പുണ്ടോ
എന്നറിയാൻ  മാത്രം തുറക്കുന്ന
ഓരോ രാത്രിയിലും
കടലുകടന്നൊരു കാലം കയറിവരും
അമ്മയുടെ കണ്ണീരിൽ 
പൊതിഞ്ഞൊരുള ചോറ്,
വിറകൈയാൽ 
അച്ഛൻറെ  ചുംബനം...
പാടം മുറിച്ചു കടക്കുമ്പോൾ 
പാവാട നനയ്ക്കാൻ 
പെയ്യുന്നൊരു ചാറ്റൽ 
നിൻറെ  വിയർപ്പിൻ  കണംപോലെ
പുതുമണ്ണിൻ  മണമെന്നെ
മത്തുപിടിപ്പിക്കും.
ഉണങ്ങിയ മണ്ണിലേക്കും,
ഒഴുക്ക് നിലച്ച
ഉറവക്കണ്ണിയിലേക്കും,
വരണ്ട മനസ്സിലേക്കുമാണ്
ഇടക്കിടെ
ഓർമ്മത്തെറ്റുകൾ  പോലെ
പെയ്തൊഴിയുന്നത്.

(രിസാല സ്റ്റഡി സർക്കിൾ അബുദാബി
 പുരസ്‌ക്കാരത്തിന് അർഹമായ കവിത)





Sunday, October 25, 2015

വാക്കുകൾകൊണ്ട്
മുറിവേൽക്കാതിരിക്കാൻ
മൗനം കൊണ്ട്
പൊതിഞ്ഞു വെയ്ക്കട്ടെ

പ്രിയപ്പെട്ട...

കുറെനാൾ കൂടെയുണ്ടായിരുന്നു
സ്വപ്നങ്ങളുടെ മഴ നനഞ്ഞ്
എത്രയോ രാത്രികൾ
എത്രയോ യാത്രകൾ
എത്രയോ മൗനങ്ങൾ
നമുക്ക് വേണ്ടി കാലത്തിൻറെ
എത്രയോ കാത്തിരിപ്പുകൾ
ഓരോ പ്രഭാതവും
നമുക്ക് വേണ്ടി ജീവിച്ചും
ഓരോ ഉറക്കവും
നമുക്ക് വേണ്ടി തീർത്തും
ഓരോ സ്വപ്നവും
നമുക്ക് വേണ്ടി നെയ്തും
നിൻറെ  ശക്തമായ കരങ്ങൾക്കപ്പുറം
മറ്റൊരു കരമില്ലെന്നുറപ്പിച്ചും
നിൻറെ കരുത്താർന്ന നെഞ്ചിനപ്പുറം
മറ്റൊന്നില്ലെന്നു ഹൃദയമിടിച്ചും
നിന്നിലുമപ്പുറം
മറ്റൊരു ലോകമോ
മറ്റൊരു സന്തോഷമോ
ഇല്ലെന്നുറപ്പിച്ചും
അത്രമേൽ  തീവ്രതതന്ന
മറ്റൊരു നിമിഷം
ഇല്ലെന്നിരിക്കെ
ജീവിതത്തിൽ മറക്കില്ലൊരിക്കലും